Psalms 69

സംഗീതപ്രമാണിക്കു; സാരരാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീൎത്തനം.

1ദൈവമേ, എന്നെ രക്ഷിക്കേണമേ;
വെള്ളം എന്റെ പ്രാണനോളം എത്തിയിരിക്കുന്നു.
2ഞാൻ നിലയില്ലാത്ത ആഴമുള്ള ചേറ്റിൽ താഴുന്നു;
ആഴമുള്ള വെള്ളത്തിൽ ഞാൻ മുങ്ങിപ്പോകുന്നു;
പ്രവാഹങ്ങൾ എന്നെ കവിഞ്ഞൊഴുകുന്നു.
3എന്റെ നിലവിളിയാൽ ഞാൻ തളൎന്നിരിക്കുന്നു;
എന്റെ തൊണ്ട ഉണങ്ങിയിരിക്കുന്നു;
ഞാൻ എന്റെ ദൈവത്തെ പ്രതീക്ഷിച്ചു എന്റെ കണ്ണു മങ്ങിപ്പോകുന്നു.
4കാരണംകൂടാതെ എന്നെ പകെക്കുന്നവർ എന്റെ തലയിലെ രോമത്തിലും അധികമാകുന്നു;
വൃഥാ എനിക്കു ശത്രുക്കളായി എന്നെ സംഹരിപ്പാൻ ഭാവിക്കുന്നവർ പെരുകിയിരിക്കുന്നു;
ഞാൻ കവൎച്ചചെയ്യാത്തതു തിരികെ കൊടുക്കേണ്ടിവരുന്നു.
5ദൈവമേ, നീ എന്റെ ഭോഷത്വം അറിയുന്നു;
എന്റെ അകൃത്യങ്ങൾ നിനക്കു മറവായിരിക്കുന്നില്ല.
6സൈന്യങ്ങളുടെ യഹോവയായ കൎത്താവേ,
നിങ്കൽ പ്രത്യാശവെക്കുന്നവർ എന്റെ നിമിത്തം ലജ്ജിച്ചുപോകരുതേ;
യിസ്രായേലിന്റെ ദൈവമേ, നിന്നെ അന്വേഷിക്കുന്നവർ എന്റെ നിമിത്തം നാണിച്ചുപോകരുതേ.
7നിന്റെനിമിത്തം ഞാൻ നിന്ദ വഹിച്ചു;
ലജ്ജ എന്റെ മുഖത്തെ മൂടിയിരിക്കുന്നു.
8എന്റെ സഹോദരന്മാൎക്കു ഞാൻ പരദേശിയും
എന്റെ അമ്മയുടെ മക്കൾക്കു അന്യനും ആയി തീൎന്നിരിക്കുന്നു.
9നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളഞ്ഞു;
നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണിരിക്കുന്നു.
10ഞാൻ കരഞ്ഞു ഉപവാസത്താൽ ആത്മതപനം ചെയ്തു.
അതും എനിക്കു നിന്ദയായ്തീൎന്നു;
11ഞാൻ രട്ടുശീല എന്റെ ഉടുപ്പാക്കി;
ഞാൻ അവൎക്കു പഴഞ്ചൊല്ലായ്തീൎന്നു.
12പട്ടണവാതില്ക്കൽ ഇരിക്കുന്നവർ എന്നെക്കുറിച്ചു സല്ലാപിക്കുന്നു;
ഞാൻ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു.
13ഞാനോ യഹോവേ, പ്രസാദകാലത്തു നിന്നോടു പ്രാൎത്ഥിക്കുന്നു;
ദൈവമേ, നിന്റെ ദയയുടെ ബഹുത്വത്താൽ,
നിന്റെ രക്ഷാവിശ്വസ്തതയാൽ തന്നേ, എനിക്കുത്തരമരുളേണമേ.
14ചേറ്റിൽനിന്നു എന്നെ കയറ്റേണമേ; ഞാൻ താണുപോകരുതേ;
എന്നെ പകെക്കുന്നവരുടെ കയ്യിൽനിന്നും ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ വിടുവിക്കേണമേ.
15ജലപ്രവാഹം എന്റെ മീതെ കവിയരുതേ;
ആഴം എന്നെ വിഴുങ്ങരുതേ;
കുഴി എന്നെ അടെച്ചുകൊള്ളുകയുമരുതേ.
16യഹോവേ, എനിക്കുത്തരമരുളേണമേ;
നിന്റെ ദയ നല്ലതല്ലോ;
നിന്റെ കരുണയുടെ ബഹുത്വപ്രകാരം എങ്കലേക്കു തിരിയേണമേ;
17അടിയന്നു തിരുമുഖം മറെക്കരുതേ;
ഞാൻ കഷ്ടത്തിൽ ഇരിക്കയാൽ വേഗത്തിൽ എനിക്കു ഉത്തരമരുളേണമേ.
18എന്റെ പ്രാണനോടു അടുത്തുവന്നു അതിനെ വീണ്ടുകൊള്ളേണമേ;
എന്റെ ശത്രുക്കൾനിമിത്തം എന്നെ വീണ്ടെടുക്കേണമേ.
19എനിക്കുള്ള നിന്ദയും ലജ്ജയും അപമാനവും നീ അറിയുന്നു;
എന്റെ വൈരികൾ എല്ലാവരും നിന്റെ ദൃഷ്ടിയിൽ ഇരിക്കുന്നു.
20നിന്ദ എന്റെ ഹൃദയത്തെ തകൎത്തു,
ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു;
വല്ലവന്നും സഹതാപം തോന്നുമോ എന്നു ഞാൻ നോക്കിക്കൊണ്ടിരുന്നു; ആൎക്കും തോന്നിയില്ല;
ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും.
21അവർ എനിക്കു തിന്നുവാൻ കൈപ്പു തന്നു;
എന്റെ ദാഹത്തിന്നു അവർ എനിക്കു ചൊറുക്ക കുടിപ്പാൻ തന്നു.
22അവരുടെ മേശ അവരുടെ മുമ്പിൽ കണിയായും
അവർ സുഖത്തോടിരിക്കുമ്പോൾ കുടുക്കായും തീരട്ടെ.
23അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ;
അവരുടെ അര എപ്പോഴും ആടുമാറാക്കേണമേ.
24നിന്റെ ക്രോധം അവരുടെമേൽ പകരേണമേ;
നിന്റെ ഉഗ്രകോപം അവരെ പിടിക്കുമാറാകട്ടെ.
25അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ;
അവരുടെ കൂടാരങ്ങളിൽ ആരും പാൎക്കാതിരിക്കട്ടെ.
26നീ ദണ്ഡിപ്പിച്ചവനെ അവർ ഉപദ്രവിക്കുന്നു;
നീ മുറിവേല്പിച്ചവരുടെ വേദനയെ അവർ വിവരിക്കുന്നു.
27അവരുടെ അകൃത്യത്തോടു അകൃത്യം കൂട്ടേണമേ;
നിന്റെ നീതിയെ അവർ പ്രാപിക്കരുതേ.
28ജീവന്റെ പുസ്തകത്തിൽനിന്നു അവരെ മായിച്ചുകളയേണമേ;
നീതിമാന്മാരോടുകൂടെ അവരെ എഴുതരുതേ.
29ഞാനോ എളിയവനും ദുഃഖിതനും ആകുന്നു;
ദൈവമേ, നിന്റെ രക്ഷ എന്നെ ഉയൎത്തുമാറാകട്ടെ.
30ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും;
സ്തോത്രത്തോടെ അവനെ മഹത്വപ്പെടുത്തും.
31അതു യഹോവെക്കു കാളയെക്കാളും
കൊമ്പും കുളമ്പും ഉള്ള മൂരിയെക്കാളും പ്രസാദകരമാകും.
32സൌമ്യതയുള്ളവർ അതു കണ്ടു സന്തോഷിക്കും;
ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം ജീവിക്കട്ടെ.
33യഹോവ ദരിദ്രന്മാരുടെ പ്രാൎത്ഥന കേൾക്കുന്നു;
തന്റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല;
34ആകാശവും ഭൂമിയും സമുദ്രങ്ങളും
അവയിൽ ചരിക്കുന്ന സകലവും അവനെ സ്തുതിക്കട്ടെ.
35ദൈവം സീയോനെ രക്ഷിക്കും; അവൻ യെഹൂദാനഗരങ്ങളെ പണിയും;
അവർ അവിടെ പാൎത്തു അതിനെ കൈവശമാക്കും.
36അവന്റെ ദാസന്മാരുടെ സന്തതി അതിനെ അവകാശമാക്കും;
അവന്റെ നാമത്തെ സ്നേഹിക്കുന്നവർ അതിൽ വസിക്കും.
Copyright information for Mal1910